ആൽബർട്ടയിലെ ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ പ്രവിശ്യാ സർക്കാരിന് പങ്കാളിത്തം നൽകണമെന്ന ആവശ്യവുമായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. നിയമനങ്ങളിൽ പ്രവിശ്യയുടെ അഭിപ്രായം കൂടി പരിഗണിക്കുന്നത് വരെ പുതിയ ജുഡീഷ്യൽ തസ്തികകൾക്കുള്ള ഫണ്ട് അനുവദിക്കില്ലെന്ന് സ്മിത്ത് ഫെഡറൽ സർക്കാരിന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിലാണ് സ്മിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കണമെന്നാണ് ആൽബർട്ടയുടെ നിർദ്ദേശം. പ്രവിശ്യ നിശ്ചയിക്കുന്ന രണ്ട് വിദഗ്ധർ ഉൾപ്പെടെ നാല് പേർ അടങ്ങുന്ന സമിതി candidates-നെ വിലയിരുത്തണം. ആൽബർട്ട കോർട്ട് ഓഫ് കിങ്സ് ബെഞ്ച്, കോർട്ട് ഓഫ് അപ്പീൽ, സുപ്രീം കോടതി എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങളിൽ ആൽബർട്ടയുടെ നീതിന്യായ മന്ത്രിക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടാകണമെന്നും സ്മിത്ത് ആവശ്യപ്പെടുന്നു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഫെഡറൽ സംവിധാനങ്ങളിൽ ജുഡീഷ്യൽ നിയമനങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം സ്മിത്ത് കത്തിൽ ചൂണ്ടിക്കാട്ടി. ആൽബർട്ട നിവാസികളുടെ മൂല്യങ്ങളും പ്രതീക്ഷകളും നീതിന്യായ വ്യവസ്ഥയിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ മാറ്റം അനിവാര്യമാണെന്ന് പ്രീമിയർ പറഞ്ഞു. കൂടാതെ, ഫെഡറൽ ജുഡീഷ്യൽ നിയമനങ്ങളിൽ ‘ദ്വിഭാഷാ പരിജ്ഞാനം’ (Bilingualism) നിർബന്ധമാക്കുന്ന നിയമത്തിൽ ഇളവ് വരുത്തണമെന്നും സ്മിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയുടെ പടിഞ്ഞാറൻ മേഖലയിലെ ഭാഷാപരമായ വൈവിധ്യം പരിഗണിക്കുമ്പോൾ ഇത്തരം കടുപ്പമേറിയ നിബന്ധനകൾ അർഹരായ പലരെയും മാറ്റിനിർത്താൻ കാരണമാകുമെന്നും ഇത് പടിഞ്ഞാറൻ കാനഡക്കാരെ അകറ്റുമെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ജസ്റ്റിസ് ഷീലാ മാർട്ടിൻ മെയ് മാസത്തിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ആൽബർട്ട സർക്കാരിന്റെ ശക്തമായ വാദം.







