ന്യൂഡൽഹി: സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസ് പുതിയ സ്ഥലത്തേക്ക് ഉടൻ മാറും. റെയ്‌സിന കുന്നിനു സമീപത്തായി സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പിഎം ഓഫിസ് നിർമിക്കുന്നത്. ഓഫിസിന്റെ അവസാന മിനുക്കു പണികളാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഓഫിസിലേക്ക് മാറും. അതേസമയം മകര സംക്രാന്തി ദിനമായ ജനുവരി 14നാണ് പുതിയ ഓഫിസിലേക്ക് മോദി മാറുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിർമാണ ഘട്ടത്തിൽ എക്‌സിക്യുട്ടിവ് എൻക്ലേവ് എന്ന പേരിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫിസിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ സേവാ തീർഥ് എന്നാണ് പുതിയ പേര് നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീർഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീർഥ് 2, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീർഥ് 3യും പദ്ധതിയുടെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരവും സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ഇതിനൊപ്പം എട്ടോളം മന്ത്രാലയങ്ങളും ഉടൻ പൂർത്തിയാക്കും.
നിലവിൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടേയും വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെയും ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്കു മാറുമ്പോൾ സൗത്ത് ബ്ലോക്ക് മ്യൂസിയമായി മാറും.







