ദില്ലി: പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐഇഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് എല്ലാം നിർദേശം നൽകിയിരുന്നു. ഇവിടങ്ങളിൽ പരിശോധനകളെല്ലാം ശക്തമാക്കിയിരുന്നു. കേന്ദ്രസേനയും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്. വൻ സ്ഫോടനം സൃഷ്ടിക്കാൻ ശേഷിയുള്ള ആയുധ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്സീപ്പർ സെല്ലുകളെ സജീവമാക്കുന്നത് വേണ്ടി നടത്തിയ ഓപ്പറേഷൻറെ ഭാഗമായിട്ടാണ് ഈ ആയുധ ശേഖരം പഞ്ചാബിൽ നിന്ന് പിടികൂടിയത് എന്നാണ് പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം സംഭവത്തിൽ അറസ്റ്റുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ തെരച്ചിൽ തുടരുകയാണ്.