ന്യൂഡൽഹി: അമൃത്സറിലെ വാഗ – അട്ടാരി അതിർത്തിയിലേക്ക് പാക്കിസ്ഥാൻ സ്വദേശികൾ എത്തിത്തുടങ്ങി. പഹൽഗാം ഭീകരവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സ്വദേശികൾ ഇന്ത്യ വിടണമെന്ന നിർദേശത്തിനു പിന്നാലെയാണ് പൗരൻമാർ അതിർത്തിയിലേക്ക് എത്തിത്തുടങ്ങിയത്. ഞായറാഴ്ചയ്ക്കുള്ളിൽ പാക്കിസ്ഥാൻ സ്വദേശികൾ രാജ്യം വിടണമെന്നാണ് നിർദേശം. പാക്കിസ്ഥാൻ സ്വദേശികൾക്കുള്ള വീസ നടപടികൾ ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെയാണ് മെഡിക്കൽ വീസയ്ക്കുള്ള കാലാവധി. ഇന്ത്യക്കാർക്കുള്ള സാർക് വീസ പാക്കിസ്ഥാനും മരവിപ്പിച്ചിട്ടുണ്ട്.
‘‘പാക്കിസ്ഥാനിലേക്കു ഞാൻ തിരികെ മടങ്ങുകയാണ്. കശ്മീരിൽ ഭീകരാക്രമണം ഉണ്ടായെന്ന വിവരം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന നിർദേശം ലഭിച്ചു. അതുകൊണ്ടു ഞാൻ മടങ്ങുകയാണ്’’– ഒരു പാക്കിസ്ഥാൻ സ്വദേശി ദേശീയ മാധ്യമത്തോട് പറഞ്ഞു. ഉത്തർപ്രദേശിൽ വിവിധ നഗരങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാൻ സ്വദേശികളെ തിരികെ അയയ്ക്കാൻ അധികൃതർ ശ്രമം തുടങ്ങി. കേന്ദ്രസർക്കാരിൽനിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. വിവിധ വീസകളിലായി യുപിയിലെത്തിയ പാക്കിസ്ഥാൻ സ്വദേശികളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.