വാഷിംഗ്ടൺ: താരിഫ് യുദ്ധത്തെ പുതിയ തലത്തിലേക്ക് നയിച്ച് ചൈനയ്ക്ക് മേൽ 104 ശതമാനം താരിഫ് ഏർപ്പെടുത്തി യുഎസ്. ഏപ്രിൽ 9 മുതൽ ഉയർന്ന നികുതി പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് ഇറക്കുമതികൾക്കുള്ള 34 ശതമാനം തീരുവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് നൽകിയ മുന്നറിയിപ്പിനും ഒരു ദിവസത്തെ സമയപരിധിക്കും പിന്നാലെയാണ് നടപടി.
യുഎസ് ഇറക്കുമതികൾക്കുള്ള പരസ്പര താരിഫ് ഒരു ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ ചൈന ഇതിനകം പ്രഖ്യാപിച്ച 34 ശതമാനം ലെവിക്ക് പുറമേ 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം ഈ സംയോജിത താരിഫുകൾ നടപ്പിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.
യുഎസ് തുടക്കത്തിൽ ഏർപ്പെടുത്തിയ 34 ശതമാനം താരിഫിന് മറുപടിയായി, ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവിക്കുകയും താരിഫ് വർദ്ധനവിനും സാമ്പത്തിക സമ്മർദ്ദത്തിനും യുഎസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
സമേറിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാൻഡിയം, യട്രിയം എന്നിവയുൾപ്പെടെയുള്ള ഇടത്തരം, ഭാരമേറിയ അപൂർവ-ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈനയുടെ ധനകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരും.