തീരുവയേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങളുമായി അമേരിക്ക. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. തീരുവ വിഷയത്തിൽ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയർന്ന തീരുവകളെക്കുറിച്ച് പരാമർശിച്ചത്.
പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികൾക്കും മേൽ കാനഡ ചുമത്തുന്ന തീരുവകളുടെ നിരക്കുകൾ പരിശോധിച്ചാൽ, അത് വളരെ ഭയാനകമാണെന്നും കാനഡയിൽ അമേരിക്കൻ ചീസിനും വെണ്ണയ്ക്കും ഏകദേശം 300 ശതമാനം ആണ് തീരുവയെന്നും അവർ പറഞ്ഞു. അതിന് ശേഷമാണ് ഇന്ത്യയെക്കുറിച്ച് പ്രസ് സെക്രട്ടറി പരാമർശിച്ചത്. “ഇന്ത്യയിൽ നോക്കൂ..അമേപരിക്കൻ മദ്യത്തിന് 150 ശതമാനം ആണ് തീരുവ. കെൻറക്കി ബർബൺ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. കാർഷിക ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം ആണ് തീരുവ.’കരോലിൻ ലീവിറ്റ പറഞ്ഞു. ഇന്ത്യ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഈടാക്കുന്ന താരിഫുകൾ കാണിക്കുന്ന ഒരു ചാർട്ട് വാർത്താസമ്മേളനത്തിൽ ലിവീറ്റ് ഉയർത്തി കാട്ടി.
ഇന്ത്യ ഈടാക്കുന്ന ഉയർന്ന താരിഫുകളെ പ്രസിഡൻറ് ട്രംപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമർശിച്ചുവരികയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ വിമർശനവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഉയർന്ന താരിഫ് നിരക്കുകൾ കാരണം ഇന്ത്യയുമായുള്ള വ്യാപാരം വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അവരുടെ വ്യാപാര രീതികളുടെ വർദ്ധിച്ച സൂക്ഷ്മപരിശോധനയ്ക്ക് കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു ‘ഇന്ത്യ നമ്മളിൽ നിന്ന് വൻതോതിൽ തീരുവ ഈടാക്കുന്നു. ഭീമമായ തുക. ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല… അവർ ഇപ്പോൾ അവരുടെ തീരുവ കുറയ്ക്കാൻ ആഗ്രഹിക്കുന്നു, അവർ ചെയതത് തുറന്നു കാട്ടപ്പെട്ടപ്പോൾ അവർ തീരുവ കുറയ്ക്കാമെന്ന് സമ്മതിച്ചിക്കുന്നു”