ഒന്റാരിയോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിയാഘോഷത്തിനെത്തി കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മുങ്ങിമരിച്ചതായി സംശയം പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥർ. ആറ് വനിതാ സുഹൃത്തുക്കൾക്ക് ഒപ്പം പുന്റാ കാനയിലെ റിസോർട്ടിൽ എത്തിയ സുദിക്ഷ കൊണങ്കി(20)യെയാണ് കഴിഞ്ഞയാഴ്ച മുതൽ കാണാതായത്. അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഇതിനിടയിലാണ് സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥരെത്തുന്നത്. വെർജീനിയയിൽ താമസിക്കുന്ന സുദിക്ഷ പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്.
മാർച്ച് 5 ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദിക്ഷ തിരയിൽപ്പെട്ട് മുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പുലർച്ചെ 5.55 ന് അഞ്ച് സ്ത്രീകളും ഒരു പുരുഷനും ബീച്ചിലൂടെ നടക്കുന്നത് സിസിടിവിയിൽ ദൃശ്യമായിട്ടുണ്ട്. പ്രാദേശിക പോലീസ് വൃത്തത്തിന്റെ റിപ്പോർട്ട് പ്രകാരം സുദിക്ഷ ഒരു യുവാവിനൊപ്പം താമസിച്ചിരുന്നതായാണ് സൂചന. രാവിലെ 9.55 ന് യുവാവ് ബീച്ചിൽ നിന്നും തിരിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഒപ്പം സുദിക്ഷയുണ്ടായിരുന്നില്ല. യുവാവും സുദിക്ഷയും തിരയിൽപ്പെട്ടിരിക്കാമെന്നും അങ്ങനെയാണ് സുദിക്ഷയെ കാണാതായതെന്നും പോലീസ് പറയുന്നു.
യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇരുവരും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദിക്ഷ വലിയൊരു തിരയിൽപ്പെട്ടുപോവുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയതെന്നുമാണ് റിപ്പോർട്ട്. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് സുദിക്ഷ ധരിച്ചിരുന്നത്.
അതേസമയം, സുദിക്ഷ മരിച്ചിരിക്കാമെന്ന ഡൊമിനിക്കൻ റിപ്പബ്ലിക്ക് അതോറിറ്റികളുടെ നിരീക്ഷണം വെർജീനിയ പോലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലിൽ എത്തുന്നത് ശരിയല്ലെന്നും തിരച്ചിൽ തുടരുമെന്നും വെർജീനിയ പോലീസ് രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചു.