വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു. മാർപാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ആറു മെഴുകുതിരിക്കാലുകളാണ് തകർത്തത്. വാസ്തുവിദ്യാ വിദഗ്ധൻ ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം.
ബലിപീഠത്തിലെ വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് ബസലിക്കയിലെ സുരക്ഷ ശക്തമാക്കി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കിയ ആക്രമണം. 3.2 കോടി തീർഥാടകർ ഈ വർഷം റോമിൽ എത്തുമെന്നാണ് പ്രതീക്ഷ. 2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.