തിരുവനന്തപുരം: ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടിയതിനെതിരെ വ്യാപക വിമർശനം. സർക്കാർ നടപടിയെ ഭൂനികുതിക്കൊള്ള എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഭൂമിയിൽനിന്ന് സർക്കാരിനു ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകൾ 50 ശതമാനമാണ് ഒറ്റയടിക്കു വർധിപ്പിച്ചിരിക്കുന്നത്.
- പഞ്ചായത്ത്
പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് (8.1 ആർ വരെ) പ്രതിവർഷം അഞ്ച് രൂപ എന്നത് 7.5 രൂപയാകും. ഏറ്റവും ഉയർന്ന നിരക്കായ ആർ ഒന്നിന് (8.1 ആറിന് മുകളിൽ) പ്രതിവർഷം 30 രൂപ എന്നത് 45 രൂപയാകും.
- മുൻസിപ്പൽ കൗൺസിൽ
മുൻസിപ്പൽ കൗൺസിൽ പ്രദേശത്ത് 2.43 ആർ വരെ ആർ ഒന്നിന് പ്രതിവർഷം 10 രൂപ എന്നത് 15 രൂപയും 2.43 ആറിനു മുകളിൽ 15 രൂപ എന്നത് 22.50 രൂപയും ആകും.
- മുനിസിപ്പൽ കോർപറേഷൻ
മുനിസിപ്പൽ കോർപറേഷൻ പ്രദേശത്ത് 1.62 ആർ വരെ പ്രതിവർഷം 20 രൂപ ആയിരുന്നത് 30 രൂപയായും 1.62ന് മുകളിൽ ആർ ഒന്നിന് പ്രതിവർഷം 30 രൂപ ആയിരുന്നത് 45 രൂപയായുമാണ് വർധിച്ചിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ഈടാക്കുന്നത്.