വാഷിംഗ്ടൺ : സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തില്ലെന്നും ട്രംപ് ആരോപിച്ചു. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും വിഷയം പരിഹരിക്കാൻ പുതിയ നയം ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ ഒബാമയുടെ ഭരണകാലത്താണ് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചത്. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നിലപാടുകൾ വലിയ ചർച്ചകൾക്കും എതിർപ്പുകൾക്കും ഇതിനോടകം തന്നെ കാരണമായിട്ടുണ്ട്.