newsroom@amcainnews.com

മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയില്ല; ഫോട്ടോയിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് മകൾ; പ്രതിഷേധം തുടർന്ന് നാട്ടുകാർ

മാനന്തവാടി: മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തിൽ. ശവപ്പെട്ടിക്കു മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു പതിനൊന്നരയോടെയാണു മൃതദേഹം സംസ്കരിച്ചത്. ദുഃഖം താങ്ങാനാകതെ മകൻ അജീഷ് കട്ടിലിൽ തളർന്നു കിടന്നു. ഭർത്താവ് അച്ചപ്പനും മാറിയിരുന്നു കരയുകയായിരുന്നു.

മൃതദേഹത്തിന് തല ഇല്ലാതിരുന്നതിനാൽ രാധയെ അവസാനമായി കാണാൻ ബന്ധുക്കൾക്കോ നാട്ടുകാർക്കോ സാധിച്ചില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം പെട്ടിയിലാക്കി കൊണ്ടുവന്ന മൃതദേഹം പെട്ടി തുറക്കാതെ തന്നെ സംസ്കരിക്കുകയായിരുന്നു. അതിനിടെ കടുവയെ പിടിക്കാൻ വനംവകുപ്പു ശ്രമം നടത്തുന്നില്ലെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിൽ അവ്യക്തതയുണ്ടെന്നും ഈ ഉത്തരവ് പ്രകാരം കടുവയെ വെടിവച്ചു കൊല്ലാൻ സാധിക്കില്ലെന്നുമാണു നാട്ടുകാരുടെ ആരോപണം.

രാവിലെ പത്തുമണിയോടെയാണു പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചത്. ഉച്ചവരെ മുദ്രാവാക്യം വിളികളും പ്രതിഷേധവും തുടർന്നു. തോട്ടം തൊഴിലാളികളും സാധാരണക്കാരും താമസിക്കുന്ന സ്ഥലമാണു പഞ്ചാരക്കൊല്ലി. വനവും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രിയദർശിനി എസ്റ്റേറ്റും കൂടിച്ചേരുന്ന സ്ഥലം. കാട്ടുപോത്ത്, പന്നി, മാൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യമുണ്ടായിരുന്നെങ്കിലും കടുവ എത്തുന്നത് ആദ്യമാണ്.

മൂന്നു കിലോമീറ്ററോളം അകലെ മുൻപു കടുവ എത്തി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. എന്നാൽ പഞ്ചാരക്കൊല്ലിയിൽ ആദ്യമായി എത്തിയ കടുവ നാട്ടുകാരുടെ പ്രിയങ്കരിയായ രാധയുടെ ജീവൻ എടുത്തുകൊണ്ടാണു പോയത്.

You might also like

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

കാൽഗറി മുൻ മേയർക്കും കൗൺസിലർമാർക്കുമെതിരെ ആർ.സി.എം.പി അന്വേഷണം; കൗൺസിലർമാരുടെ ഫോണുകൾ പിടിച്ചെടുത്തു, കാൽഗറി രാഷ്ട്രീയത്തിൽ വൻ വിവാദം

Top Picks for You
Top Picks for You