പ്രായപൂർത്തിയാകാത്ത കുട്ടികളെ തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ കണ്ണൂരിൽ മേൽപറമ്പ് പോലീസിന്റെ പിടിയിലായി. നാലാമത്തെ പോക്സോ കേസിലാണ് ഇവർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ജയിലിൽ വെച്ച് പരിചയപ്പെട്ട ലഹരിവില്പനക്കേസ് പ്രതിയായ സ്ത്രീയുടെ കാസർകോട്ടുള്ള വീട്ടിൽ താമസിച്ച് അവരുടെ 14 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു സ്നേഹ. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി ഈ വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് ജൂൺ 13-ന് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ സ്നേഹ, ‘ഫാത്തിമ’ എന്ന വ്യാജപേരിൽ കണ്ണൂർ മയ്യിൽ നാനിയൂരിൽ കഴിയവേയാണ് എഎസ്ഐമാരായ മനു, ശിവൻ, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ജയശ്രീ എന്നിവരടങ്ങിയ സംഘത്തിന്റെ കസ്റ്റഡിയിലാകുന്നത്.
ഇതിനുമുമ്പും നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള ആളാണ് സ്നേഹ മെർലിൻ. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. 2025 മാർച്ചിൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി പീഡിപ്പിച്ച കേസിൽ സ്നേഹ അറസ്റ്റിലായിരുന്നു. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയവേ, ആ കുട്ടിയുടെ 15 വയസ്സുള്ള സഹോദരനെയും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് സ്നേഹ തന്നെ വെളിപ്പെടുത്തുകയായിരുന്നു. ആൺകുട്ടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച്, പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തിരുന്നു. ലൈംഗിക അതിക്രമ കേസുകൾക്ക് പുറമെ തളിപ്പറമ്പിലെ സിപിഐ നേതാവായ കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.







