ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിൽ എൺപതുകളിലും തൊണ്ണൂറുകളിലും തരംഗം സൃഷ്ടിച്ച ഒനിഡ, തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ വൻ തയ്യാറെടുപ്പുകളോടെ തിരിച്ചെത്തുന്നു. ‘അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം’ എന്ന പരസ്യവാചകത്തിലൂടെയും ജനപ്രിയമായ ‘ചെകുത്താൻ’ (The Devil) എന്ന ഐക്കണിലൂടെയും ഒരു തലമുറയുടെ മനസ്സിൽ ഇടംനേടിയ ഈ തദ്ദേശീയ ബ്രാൻഡ്, ആഗോള ഭീമന്മാരുടെ കടന്നുവരവോടെയാണ് വിപണിയിൽ പിന്നാക്കം പോയത്. എന്നാൽ, ഗൃഹാതുരത്വം ഉണർത്തുന്ന പഴയ ഓർമ്മകളെ ആധുനിക കാലത്തെ സാങ്കേതികവിദ്യയുമായി കോർത്തിണക്കി വിപണിയിൽ വീണ്ടും ശക്തമായ ചലനം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി, ഒനിഡയുടെ വിഖ്യാതമായ ‘ചെകുത്താൻ’ എന്ന ബ്രാൻഡ് ഐക്കണിനെ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. രാജ്യവ്യാപകമായി നടത്തിയ ഉപഭോക്തൃ ഗവേഷണത്തിൽ പഴയ തലമുറയ്‌ക്കൊപ്പം പുതിയ തലമുറയ്ക്കും ഈ കഥാപാത്രത്തോട് വലിയ താല്പര്യമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഈ നീക്കം. സിഇഒ ഗുഞ്ചൻ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ കമ്പനിയുടെ പ്രവർത്തന രീതിയിലും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ലാഭം കുറഞ്ഞ കരാർ നിർമാണത്തിൽ നിന്ന് പൂർണ്ണമായി പിന്മാറി, സ്വന്തം ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഒനിഡയുടെ പ്ലാൻ.
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വരുമാനം അഞ്ചിരട്ടിയാക്കുക എന്ന വലിയ ലക്ഷ്യമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. നിലവിലുള്ള പ്രവർത്തന നഷ്ടം ഒഴിവാക്കി, അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ നഷ്ടമില്ലാത്ത അവസ്ഥയിൽ (Break-even) എത്താൻ കൃത്യമായ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കുന്നു. ഇതിനായി വിതരണ ശൃംഖല 4,000-ൽ നിന്ന് 8,000 കേന്ദ്രങ്ങളായി ഉയർത്താനും, മൂന്ന് വർഷത്തിനകം ഫ്രാഞ്ചൈസി മാതൃകയിൽ 100 എക്സ്ക്ലൂസീവ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. മെട്രോ നഗരങ്ങൾക്കപ്പുറം ടയർ 2, ടയർ 3 നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, പരമ്പരാഗത ഉൽപ്പന്നങ്ങളായ ടിവി, എസി, വാഷിംഗ് മെഷീൻ എന്നിവയ്‌ക്ക് പുറമെ സ്മാർട്ട് ഹോം സാങ്കേതികവിദ്യയിലേക്കും മികച്ച വിൽപ്പനാനന്തര സേവനങ്ങളിലേക്കും ഒനിഡ ചുവടുവെക്കുകയാണ്.







