പീൽ റീജിയണൽ പോലീസിന്റെ (Peel Regional Police) കണക്കനുസരിച്ച്, പ്രതി 2025 മേയ് മാസത്തിനും 2026 ഫെബ്രുവരി മാസത്തിനുമിടയിൽ ബേസ്‌മെന്റ് അപാര്‌ട്‌മെന്റുകൾ ഉൾപ്പെടെയുള്ള വാടക വീടുകളുടെ പരസ്യം സോഷ്യൽ മീഡിയ വഴി നൽകിയതായി ആരോപിക്കപ്പെടുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട ആളുകൾ വാടക കരാറുകളിൽ ഒപ്പിടുകയും ആദ്യത്തെയും അവസാനത്തെയും മാസങ്ങളിലെ വാടക തുക അഡ്വാൻസ് ഡെപ്പോസിറ്റായി നൽകുകയും ചെയ്തു.
വാടകക്കാർ സാധനങ്ങളുമായി പരസ്യത്തിൽ നൽകിയ വിലാസത്തിൽ എത്തിയപ്പോൾ മാത്രമാണ് വീടുകൾ ലഭ്യമായിരുന്നില്ലെന്ന വിവരം പുറത്തറിയുന്നത്. പല കേസുകളിലും, ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഇരകൾ തങ്ങളുടെ പഴയ വീടുകളിൽ നിന്ന് സാധനങ്ങളുമായി ഇറങ്ങിയിരുന്നു.
ഈ വാടക തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക നഷ്ടം 60,000 കനേഡിയൻ ഡോളറിലധികമായി (C$60,000) ഉയർന്നു. “ഇരകളായ ആർക്കും വാഗ്ദാനം ചെയ്ത താമസസൗകര്യം ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തിട്ടില്ല,” എന്ന് പീൽ റീജിയണൽ പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ബ്രാംപ്ടണിൽ (Brampton) താമസിക്കുന്ന സാവരീത് കൗർ (27) എന്ന യുവതി ജൂലൈ 13-ന് അറസ്റ്റിലായി. 5,000 കനേഡിയൻ ഡോളറിന് മുകളിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് 38 കേസുകളും, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഒരു കേസുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.







