ഭക്ഷ്യവസ്തുക്കളുടെ വില വർധന ജനജീവിതം ദുസ്സഹമാക്കുന്നതിനിടെ രാജ്യത്ത് ജൂൺ മാസത്തിൽ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇന്ധനവിലയിൽ ഉണ്ടായ ഇടിവാണ് ഉപഭോക്തൃ വിലസൂചിക താഴാൻ പ്രധാന കാരണം. എന്നാൽ മൂന്ന് ശതമാനത്തിന് മുകളിലുള്ള ഭക്ഷ്യവിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കുന്നു.
തുടർച്ചയായ 17-ാം മാസമാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് പൊതു പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന നിലയിൽ തുടരുന്നത്. ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.9 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിൽ ഭക്ഷ്യവിലയിൽ 30 ശതമാനത്തിന്‍റെ വർധനയുണ്ടായി. ജൂണിൽ ചിക്കൻ വില 5.7 ശതമാനവും ബ്രെഡ്, ബൺ എന്നിവയുടെ വില 6 ശതമാനവും വർധിച്ചപ്പോൾ, ഫ്രഷ് പഴവർഗങ്ങളുടെ വിലയിലുണ്ടായ കുറവാണ് ഭക്ഷ്യ പണപ്പെരുപ്പം മെയ് മാസത്തിലെ 4.3 ശതമാനത്തിൽ നിന്ന് 3.9 ആയി കുറയാൻ സഹായിച്ചത്. ഇറക്കുമതിയിലുണ്ടായ മാറ്റങ്ങൾ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കുറവിന് കരണമായെങ്കിലും രാജ്യത്ത് പടരുന്ന കാട്ടുതീയും കാട്ടുതീ പുകയും വിളവെടുപ്പിനെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.







