യുഎസ് മൂന്നാം ഘട്ട ആക്രമണം ആരംഭിച്ചു ഹോർമുസ് കടലിടുക്കിൽ വെച്ച് സൈപ്രസ് പതാകയേന്തിയ ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാന് നേരെ യുഎസ് സൈന്യം വീണ്ടും വ്യോമാക്രമണം നടത്തി. വാഷിംഗ്ടണും ടെഹ്‌റാനും പരസ്പരം ഭീഷണികൾ മുഴക്കുന്നതോടെ മേഖലയിൽ കടുത്ത യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് വെടിവെപ്പ് നടത്തിയ ശേഷം, തന്ത്രപ്രധാനമായ ഈ ജലപാത (ഹോർമുസ് കടലിടുക്ക്) അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ആണവനിലയമുള്ള ബുഷെഹർ, പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് എന്നിവയുൾപ്പെടെ തെക്കൻ ഇറാനിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബൂഷെഹർ പ്രവിശ്യയിലെ 5 നഗരങ്ങളിൽ യുഎസ് ആക്രമണം അസലൂയ, ദിർ, ബൂഷെഹർ, ദഷ്തി, തങ്കെസ്താൻ തുടങ്ങി ബൂഷെഹർ പ്രവിശ്യയിലെ അഞ്ച് നഗരങ്ങളിൽ യുഎസ് സേന വ്യോമാക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച ആദ്യം നടന്ന ആക്രമണങ്ങളിൽ ബൂഷെഹർ ആണവനിലയത്തിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, ഹോർമുസ് കടലിടുക്കിൽ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് രണ്ടാമതൊരു കപ്പലിന് നേരെയും തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ ഗാർഡ്സ് പ്രഖ്യാപിച്ചു. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെയും തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
അയൽരാജ്യങ്ങളിൽ കടുത്ത ജാഗ്രത
ബഹ്‌റൈൻ: രാജ്യത്ത് അലാറം സൈറണുകൾ മുഴക്കുകയും, പൗരന്മാരോടും താമസക്കാരോടും ശാന്തരായിരിക്കാനും എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
ഖത്തർ: ഇറാൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ ആകാശത്തുനിന്ന് വീണ അവശിഷ്ടങ്ങൾ വന്ന് പതിച്ച് ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ നൽകിവരികയാണ്.
ഒമാൻ: ഒമാന്റെ മുസന്ദം ഗവർണറേറ്റിലെ ചില സ്ഥലങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ സ്ഥിരീകരിക്കുകയും, ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
ജോർദാൻ: ഇറാന്റെ ഭാഗത്തുനിന്ന് വിക്ഷേപിച്ച മൂന്ന് മിസൈലുകൾ ജോർദാൻ അതിർത്തിക്കുള്ളിൽ പതിച്ചെങ്കിലും ആർക്കും പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജോർദാൻ സായുധ സേന അറിയിച്ചു.
ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ ഒമാൻ തീരത്ത് ‘ജിഎഫ്എസ് ഗാലക്‌സി’ (GFS Galaxy) എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും ഇന്ത്യ അറിയിച്ചു. കാണാതായ ആൾക്കായുള്ള തിരച്ചിലിനായി ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി ഏകോപനം നടത്തുന്നുണ്ട്. അന്താരാഷ്ട്ര ജലപാതകളിലെ ഇത്തരം ആക്രമണങ്ങൾ ദൗർഭാഗ്യകരമാണെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിക്കുകയും, മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുവിഭാഗവും കടുത്ത നിയന്ത്രണം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും ഓർമ്മിപ്പിച്ചു.







