ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് കാനഡ. വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുള്ള ഉചിതമായ മറുപടിയാണ് യു.എസ് ആക്രമണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സൗദി, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും, നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾ ലഘൂകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കാർണി വ്യക്തമാക്കി. ഹോർമുസിലെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയാണ് തങ്ങളുടെ സൈനിക നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുദ്ധത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കാത്തതിന് നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ചു. യുദ്ധസമയത്ത് സ്വന്തം വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അനുവദിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയെങ്കിലും, തങ്ങളുമായി മുൻകൂട്ടി ആലോചിക്കാതെ തുടങ്ങിയ ഈ യുദ്ധത്തിലും തങ്ങളുടെ ബാധ്യതകൾ കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ്റെ വാദം.







