ആഗോളതലത്തിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ കയറ്റുമതി രംഗത്ത് വൻ കുതിപ്പുമായി കാനഡ. രാജ്യത്തെ കയറ്റുമതി വരുമാനം തുടർച്ചയായ നാലാം മാസവും വർധിച്ച് 7,710 കോടി ഡോളറിൽ എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കാനഡയ്ക്ക് തുണയായത്. അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ കാനഡ ശ്രമിക്കുന്നുണ്ടെങ്കിലും, മെയ് മാസത്തിൽ യു.എസിലേക്കുള്ള കയറ്റുമതി 1.5 ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 1.4 ശതമാനം കുറയുകയും ചെയ്തു. ഇതോടെ അമേരിക്കയുമായുള്ള കാനഡയുടെ വ്യാപാര മിച്ചം 1,160 കോടി ഡോളറായി ഉയർന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ മൂന്ന് മാസമായി കാനഡയുടെ സമ്പദ്വ്യവസ്ഥ ‘വ്യാപാര മിച്ചത്തിലാണ്’ മുന്നോട്ട് പോകുന്നത്. ഇറാൻ യുദ്ധത്തെ തുടർന്ന് ലോകത്തിലെ പ്രധാന കപ്പൽ ചാനലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തും മറ്റ് ചരക്കുനീക്കങ്ങളും ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. ഇതോടെ കാനഡയുടെ അസംസ്കൃത എണ്ണയ്ക്കുള്ള ആവശ്യം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ 43 ശതമാനം വർധിച്ചു. എന്നാൽ മെയ് മാസത്തിൽ ഇതിൽ 5.4 ശതമാനത്തിൻ്റെ കുറവുണ്ടായി.
എണ്ണയ്ക്ക് പുറമെ ആണവ ഇന്ധനത്തിൻ്റെ കയറ്റുമതിയിൽ 55 ശതമാനവും, പ്രകൃതിവാതക കയറ്റുമതിയിൽ 7.4 ശതമാനവും വർധനയുണ്ടായി. കൂടാതെ സൾഫർ, ഡയമണ്ട് എന്നിവയുടെ കയറ്റുമതി മെയ് മാസത്തിൽ മാത്രം 37 ശതമാനമാണ് ഉയർന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയെങ്കിലും കാനഡ അതിനെ മറികടന്നു. മെയ് മാസത്തിൽ കാനഡയുടെ അലുമിനിയം കയറ്റുമതിയിൽ 50 ശതമാനത്തിലധികം വവർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗവും നെതർലാൻഡ്സ്, ഇറ്റലി, ഗ്രീസ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു.







