കമ്പനിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വൈകിയെത്തിയ മഴ പുഴയിലേക്ക് കലക്കുവെള്ളമൊഴുക്കിയതോടെ പ്രദേശത്ത് മഴക്കാല മീൻപിടിത്തത്തിന് ആവേശകരമായ തുടക്കമായി. ശനിയാഴ്ച മുതൽ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള പുഴയോരങ്ങളിൽ മീൻപിടുത്തക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ തന്നെ തട്ടടിച്ചും സ്ഥലങ്ങൾ കണ്ടെത്തിയും കാത്തിരുന്ന പ്രാദേശിക മീൻപിടുത്തക്കാർക്ക് പുറമെ, ദൂരദേശങ്ങളിൽ നിന്ന് വാഹനങ്ങളിലും ടെന്റുകളിലുമായി എത്തിയ നിരവധി ആളുകളും പുഴയോരത്ത് തമ്പടിച്ചിട്ടുണ്ട്. കേരള തീരത്തുള്ളവർക്ക് ഒപ്പം മറുകരയിലെ ബൈരക്കുപ്പ പഞ്ചായത്തിലുള്ളവരും കൊട്ടത്തോണികളും വലകളുമായി മീൻപിടിത്തത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
വലയെറിഞ്ഞവർക്കെല്ലാം മികച്ച രീതിയിലാണ് മീൻ ലഭിക്കുന്നത്. ചെമ്പല്ലി, കട്ല, രോഹു, തിലോപ്പിയ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട, എട്ടും പത്തും കിലോയോളം തൂക്കമുള്ള വമ്പൻ മത്സ്യങ്ങളാണ് പ്രധാനമായും വലകളിൽ കുടുങ്ങുന്നത്. പുഴയിലേക്ക് ഒഴുകിയെത്തുന്ന ചെറിയ തോടുകളിലും നീർച്ചാലുകളിലും തണ്ടാടി വലകൾ ഉപയോഗിച്ചും മീൻപിടിത്തം നടക്കുന്നുണ്ട്. ലഭിക്കുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പ്രാദേശിക അങ്ങാടികളിൽ എത്തിച്ച് ഉടൻ തന്നെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ജൂൺ ആദ്യവാരം തന്നെ കബനിപ്പുഴ നിറഞ്ഞ് ബീച്ചനഹള്ളി അണക്കെട്ടിൽ നിന്ന് വൻതോതിൽ മത്സ്യം മുകളിലേക്ക് എത്തിയിരുന്നെങ്കിൽ, ഇത്തവണ മഴ കുറഞ്ഞത് ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പകൽ ചൂടിൽ മീൻ ലഭ്യത അല്പം കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്താൽ പുഴയിൽ വീണ്ടും വൻ മീൻചാകരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.







