ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അവതരിപ്പിക്കാൻ തയ്യാറെടുത്ത പുതിയ ഫീച്ചർ ഇന്ത്യയിൽ ഉടൻ ലഭ്യമാകില്ല. മറ്റുള്ളവരുമായി സന്ദേശങ്ങൾ കൈമാറാൻ സ്വന്തം ഫോൺ നമ്പർ നൽകുന്നതിന് പകരം വ്യക്തിഗത ‘യൂസർനെയിം’ ഉപയോഗിക്കാനുള്ള വലിയൊരു സുരക്ഷാ ക്രമീകരണമാണ് മെറ്റ ആസൂത്രണം ചെയ്തിരുന്നത്. അപരിചിതർക്കും ഗ്രൂപ്പുകളിലുള്ളവർക്കും മൊബൈൽ നമ്പർ കൈമാറാൻ ആഗ്രഹിക്കാത്തവർക്ക് ഇതൊരു മികച്ച സ്വകാര്യതാ കവചമായിരിക്കുമെന്നും, വരും മാസങ്ങളിൽ ലോകമെമ്പാടും ഇത് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. കൂടാതെ തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനും, അവ എപ്പോൾ വേണമെങ്കിലും മാറ്റാനോ നീക്കം ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് നൽകാനും വാട്സാപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഈ സുപ്രധാന പരിഷ്കാരത്തിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തടസ്സം നിൽക്കുന്നത്.
ഈ പുതിയ മാറ്റം രാജ്യത്ത് വലിയ രീതിയിലുള്ള ആൾമാറാട്ടങ്ങൾക്ക് സൈബർ കുറ്റവാളികൾ ആയുധമാക്കുമോ എന്ന ശക്തമായ സംശയമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിലും മറ്റ് സൈബർ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന പ്രതികളെ വേഗത്തിൽ കണ്ടെത്താൻ ഫോൺ നമ്പറില്ലാത്ത ഈ പുതിയ രീതി തടസ്സമുണ്ടാക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു. അതിനാൽ, ഈ പുതിയ ഫീച്ചറിനെക്കുറിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകാൻ മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമമായ തീരുമാനവും വ്യക്തതയും ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ ഈ പുതിയ അപ്ഡേറ്റ് പുറത്തിറക്കാൻ കഴിയില്ലെന്ന് സർക്കാർ കമ്പനിയെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.






