സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായ മുക്കം MDMA കേസിൽ സാമ്പത്തിക സഹായം നൽകിയ യുവതിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി, ലഹരിമരുന്ന് മാഫിയയ്ക്ക് പണം മുടക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നീലേശ്വരം മാങ്ങാപ്പൊയിൽ സ്വദേശിനിയായ ഫാഷൻ ഡിസൈനർ ഖദീജ (40) പിടിയിലാകുന്നത്. താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഒളിവിലായിരുന്ന പ്രതിയെ നീലേശ്വരത്തുനിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം മുണ്ടുപാറയിൽ വച്ച് 517 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഹനീഫ (36) എന്നയാളെ ഡാൻസാഫ് സംഘം ആദ്യം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒന്നേമുക്കാൽ കിലോയോളം മയക്കുമരുന്ന് കൂടി കണ്ടെത്തുകയുണ്ടായി. രണ്ട് ഘട്ടങ്ങളിലായി ആകെ 2.306 കിലോ ഗ്രാം മയക്കുമരുന്നാണ് ഈ ഒരൊറ്റ കേസിൽ പോലീസ് പിടിച്ചെടുത്തത്. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും ഉയർന്ന അളവിൽ മയക്കുമരുന്ന് പിടികൂടിയ പ്രധാന കേസുകളിലൊന്നാണിത്. സംഭവവുമായി ബന്ധപ്പെട്ട് ബേപ്പൂർ സ്വദേശിനിയായ റൈഹാനത്ത് (45) എന്ന സ്ത്രീയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യപ്രതിയായ മുഹമ്മദ് ഹനീഫയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫാഷൻ ഡിസൈനറായ ഖദീജയിലേക്ക് എത്തിയത്. ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ അക്കൗണ്ടുകൾ വഴിയാണ് ലഹരിവ്യാപാരത്തിനായുള്ള വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെ, കഴിഞ്ഞ മേയ് 23-ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വച്ച് ഹനീഫ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന പത്തു ദിവസങ്ങളിൽ പലതവണയായി ഒന്നര ലക്ഷത്തിലധികം രൂപ ഖദീജ സാമ്പത്തിക സഹായമായി അയച്ചുകൊടുത്തതായും അന്വേഷണസംഘം സ്ഥിരീകരിച്ചു. ഒടുവിൽ കർണാടകയിലെ കലബുറഗിയിൽ നിന്നാണ് ഹനീഫയെ പോലീസ് വീണ്ടും പിടികൂടിയത്.
മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്.ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ് വിശ്വം, ജിഷ എന്നിവരടങ്ങിയ സംഘമാണ് ഖദീജയെ വലയിലാക്കിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ പിടിയിലായ മൂന്ന് പ്രതികളിൽ നിന്നും ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ, ലഹരി ശൃംഖലയിലെ മറ്റ് പ്രമുഖരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.






