തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സ്നേഹ പൗലോസ് (20) ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം ഏറെ സങ്കടകരമാണ്. കോട്ടയം സ്വദേശിനിയായ സ്നേഹ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയ സ്നേഹയെ സഹപാഠികൾ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.
കോളേജിൽ ഇന്റേണൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ദാരുണ സംഭവം ഉണ്ടായതെങ്കിലും ആത്മഹത്യയ്ക്ക് കാരണം പഠനഭാരമല്ലെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. സ്നേഹ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ നിരാശയിലായിരുന്നുവെന്നും വിഷാദരോഗത്തിന് വിദ്ഗധ ചികിത്സ തേടിയിരുന്നതായും കോളേജ് അധികൃതർ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് സ്നേഹയുടെ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികൾ പോലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. സ്നേഹയുടെ മാതാപിതാക്കൾ നിലവിൽ വിദേശത്തായതിനാൽ നാട്ടിലുള്ള മറ്റ് ബന്ധുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണെന്നും, അതിനുശേഷം ഔദ്യോഗികമായി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.






