രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുതിയ ബിൽ പാസ്സാക്കി കാനഡ സർക്കാർ. ജൂൺ 15-ന് അംഗീകാരം ലഭിച്ച ‘ബിൽ സി-14’ (Bail and Sentencing Reform Act) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ക്രിമിനൽ കോഡ്, യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് (YCJA), നാഷണൽ ഡിഫൻസ് ആക്ട് എന്നിവയിൽ മാറ്റം വരുമെന്നും നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു.
ഈ നിയമം നടപ്പിലാകുന്നതോടെ അക്രമാസക്തരായ കുറ്റവാളികൾക്കും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ജാമ്യം ലഭിക്കുന്നത് കൂടുതൽ ദുഷ്കരമാകും. കൂടാതെ ഇത്തരം കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇനി പ്രതികൾ തന്നെ തങ്ങൾക്ക് ജാമ്യം നൽകണമെന്ന് കോടതിയിൽ തെളിയിക്കേണ്ടി വരും. മോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നവർക്ക് അതികഠിനമായ ശിക്ഷ ലഭിക്കും. ഒപ്പം ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി ‘ഹൗസ് അറസ്റ്റ്’ അഥവാ വീട്ടുതടങ്കൽ അനുവദിക്കില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ വിവരങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി പുറത്തുവിടാൻ പോലീസിന് അധികാരം നൽകിയിട്ടുണ്ട്.






