ചെന്നൈ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിനുള്ളിൽ തലയും കൈകാലുകളുമില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി. തേനാംപെട്ട് സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കുള്ള ഗോവണിയുടെ ചുവട്ടിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്.
മറ്റ് എവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക പോലീസ് സംഘം റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഒരു ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ പ്ലാറ്റ്‌ഫോമിൽ സ്യൂട്ട്കേസ് ഉപേക്ഷിച്ച് കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.






