newsroom@amcainnews.com

പ്രശസ്ത ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു

പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവര്‍ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. 2013 ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛന്‍ ഇട്ട പേരാണു സലിം. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപിക നിര്‍ബന്ധിച്ചാണു കുമാര്‍ എന്നു കൂടി ചേര്‍ത്തു സലിംകുമാര്‍ ആക്കിയത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടന്‍ ആകണം എന്ന മോഹം സഫലമാക്കാന്‍ ഡിഗ്രിക്കു മഹാരാജാസ് കോളജില്‍ ചേര്‍ന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണു മത്സരങ്ങളില്‍ പങ്കെടുത്തത്. കലോത്സവങ്ങള്‍, എറണാകുളത്തെ സുഹൃത്തുക്കള്‍ എന്നിവ സിനിമയില്‍ എത്താനുള്ള വഴിയായി കണ്ട സലിംകുമാര്‍, എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ 3 തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.

പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബര്‍ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങള്‍ കിട്ടി. കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉള്‍പ്പെടെ മൂന്നുറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡിയ സിനിമയിലും സലിംകുമാര്‍ അഭിനയിച്ചു. കംപാര്‍ട്‌മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

You might also like

‘ക്ലോഡ്’ (Claude) ചാറ്റ്‌ബോട്ടിന്റെ നിർമ്മാതാക്കളായ ആന്ത്രോപിക് ഐ.പി.ഒ-യ്ക്ക് അപേക്ഷ നൽകി; ചരിത്രപരമായ യു.എസ് ഓഹരി വിപണി പ്രവേശനത്തിന് എ.ഐ സ്റ്റാർട്ടപ്പ് ഒരുങ്ങുന്നു

യു.എസിൽ ‘സ്ക്രൂവേം’ അണുബാധ: കന്നുകാലി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കാനഡ

ഫുട്ബോൾ ആരാധകരെ വരവേൽക്കാൻ ഒരുങ്ങി ടൊറൻ്റോ പിയേഴ്സൺ എയർപോർട്ട്

നാടകീയമായ രാഷ്ട്രീയ മനംമാറ്റം: മമതയ്ക്ക് നിയമസഭയിലേക്ക് മടങ്ങാൻ വഴിതുറന്ന് ഹുമയൂൺ

അനിശ്ചിതത്വത്തിന് വിരാമം: താൽക്കാലിക കരാർ അംഗീകരിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

എൽ.പി.ജി വിതരണം സുസ്ഥിരമെങ്കിലും ഓരോ സിലിണ്ടർ വിൽക്കുമ്പോഴും എണ്ണക്കമ്പനികൾക്ക് ഇപ്പോഴും 700 രൂപയോളം നഷ്ടം

Top Picks for You
Top Picks for You