സ്കൂൾ വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ രംഗത്തെത്തി. ആർത്തവം എന്നത് സ്ത്രീകളുടെ തികച്ചും സ്വകാര്യമായ അഭിമാനമാണെന്നും, അതിനായി മാസമാസം പ്രത്യേകമായി അവധിയെടുക്കുമ്പോൾ ഏതു കുട്ടിക്കാണ് എപ്പോഴാണ് ആർത്തവം എന്ന് വീട്ടുകാരും സ്കൂളിലുള്ളവരും നാട്ടുകാരും ഒക്കെ അറിയുന്ന അവസ്ഥയുണ്ടാകുമെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇത്തരം ഒരു നടപടി പെൺകുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അവരുടെ പക്ഷം. ഈ പ്രത്യേക അവധി പെൺകുട്ടികളെ മാനസികമായി ശക്തരാക്കുകയാണോ അതോ കൂടുതൽ ബലഹീനരാക്കുകയാണോ ചെയ്യുകയെന്ന ചോദ്യം ഉയർത്തിയ അവർ, എല്ലാവരും വിവരമറിയുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത് എങ്ങനെയാണ് ‘മെൻസ്ട്രൽ ഡിഗ്നിറ്റി’ അഥവാ ആർത്തവ അന്തസ്സായി മാറുന്നതെന്നും സമൂഹമാധ്യമത്തിലൂടെ ചോദ്യം ചെയ്തു.
തന്റെ വിദ്യാർത്ഥിക്കാലത്തെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ കുറിപ്പ് അവസാനിപ്പിച്ചത്. ആർത്തവസമയത്ത് കഠിനമായ ശാരീരിക വേദനകൾ അനുഭവിച്ചിരുന്ന വ്യക്തിയാണ് താനെന്നും, എന്നാൽ ഈയൊരു കാരണം പറഞ്ഞ് ഒരിക്കൽ പോലും താൻ സ്കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി. ആർത്തവ ബുദ്ധിമുട്ടുകൾ ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതൊരു പൊതു അവധിക്കുള്ള കാരണമാകരുത് എന്നാണ് മുൻ ഡിജിപിയുടെ നിലപാട്.






