റിയാദ്/വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിൽ സംഘർഷം പുതിയ യുദ്ധമുഖങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് സൗദി അറേബ്യയിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാന്റെ ആക്രമണം. റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിക്കുകയും പ്രദേശത്ത് കനത്ത പുക ഉയരുകയും ചെയ്തു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ നീക്കം മേഖലയിലെ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് റിയാദിലും മറ്റ് പ്രധാന നഗരങ്ങളിലും അമേരിക്കൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് നിമിഷങ്ങൾക്കകം ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ തിരിച്ചടി ആരംഭിച്ചു. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ ആസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് യുദ്ധവിമാനങ്ങൾ ബോംബുവർഷം നടത്തിയത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണ്ണമായും തകർക്കുന്നതിനായി ആക്രമണങ്ങളുടെ തീവ്രത ഇരട്ടിയാക്കിയതായി (Double-down) പെന്റഗൺ വക്താക്കൾ അറിയിച്ചു. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇറാന്റെ ഓരോ പ്രകോപനത്തിനും അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലുള്ള അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ പ്രോക്സി ഗ്രൂപ്പുകൾ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റിയാദിലെ ആക്രമണം തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായാണ് അമേരിക്ക കാണുന്നത്. അതേസമയം, ലെബനനിൽ ഇസ്രായേൽ കരസേന പ്രവേശിച്ചതും സംഘർഷത്തിന്റെ ആക്കം കൂട്ടി. സഖ്യരാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ അമേരിക്ക നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിമാനത്താവളങ്ങൾ പലതും അടച്ചുപൂട്ടിയതോടെ ഗൾഫ് മേഖലയിലാകെ യാത്രാ തടസ്സങ്ങൾ നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ സംഘർഷം ഒരു സമ്പൂർണ്ണ പ്രാദേശിക യുദ്ധമായി മാറുമെന്ന ഭീതിയിലാണ് ആഗോള സമൂഹം.







