ഒട്ടാവ: കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും (Extortion) വെടിവെപ്പുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, നൂറുകണക്കിന് വിദേശ പൗരന്മാർക്കെതിരെ ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്രിട്ടീഷ് കൊളംബിയ (B.C.), ആൽബർട്ട, ഒന്റാറിയോ എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.
ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ പലരും കാനഡയിൽ താൽക്കാലിക വിസയിലോ അഭയാർത്ഥി പദവിയിലോ എത്തിയവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബി.സി. എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് തിരിച്ചറിഞ്ഞ 111 വിദേശ പൗരന്മാർക്കെതിരെ ഇമിഗ്രേഷൻ നിയമ ലംഘനത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിൽ പലരും ഇന്ത്യയിൽ ഇരുന്നുകൊണ്ട് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ നിർദ്ദേശപ്രകാരമാണ് കാനഡയിൽ ആക്രമണങ്ങൾ നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ലഹരി മാഫിയകളും ഗുണ്ടാസംഘങ്ങളും കാനഡയിലെ ബിസിനസുകാരെ ഫോൺ വഴി ഭീഷണിപ്പെടുത്തുകയും പണം നൽകാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പ് നടത്തുകയും ചെയ്യുന്നതാണ് നിലവിലെ രീതി.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചുകൊണ്ട് നാടുകടത്തൽ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് അഭയാർത്ഥി പരിഗണന നൽകില്ലെന്നും അവരെ എത്രയും വേഗം നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ഒമ്പതോളം പേരെ കാനഡയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാർക്ക് കാനഡയിൽ തുടരാൻ അനുവാദമുണ്ടാകില്ലെന്ന് ഫെഡറൽ ഗവൺമെന്റ് വ്യക്തമാക്കി.







