ജലവിതരണ പൈപ്പ് തകരാറിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന സിറ്റിയുടെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കെ കൽഗറിയിൽ ജലത്തിന്റെ അമിത ഉപയോഗം തുടരുന്നു. സിറ്റിയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച മാത്രം 50.8 കോടി ലിറ്റർ വെള്ളമാണ് ഉപയോഗിച്ചത്. സുസ്ഥിരമായ നിലനിൽപ്പിന് ആവശ്യമായ 48.5 കോടി ലിറ്റർ എന്ന പരിധിയേക്കാൾ വളരെ കൂടുതലാണിത്. ‘ബിയര്‍സ്‌പോ സൗത്ത് ഫീഡര്‍ മെയിന്‍’ പൈപ്പ് തകർച്ചയെത്തുടർന്ന് ജലവിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണെന്നും റെഡ് സോണിൽ തുടരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കാൽഗറി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ചീഫ് സൂ ഹെൻറി മുന്നറിയിപ്പ് നൽകി.
ഗ്ലെൻമോർ ജലശുദ്ധീകരണ പ്ലാന്റ് നിലവിൽ സാധാരണ ഉൽപ്പാദനത്തിന്റെ മൂന്നിരട്ടി വെള്ളം ഉൽപ്പാദനം നടത്തുന്നുണ്ടെങ്കിലും റിസർവോയറിലെ വെള്ളം നിറയുന്നതിനേക്കാൾ വേഗത്തിൽ ശൂന്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഹെൻറി പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഓരോ കാൽഗറി നിവാസിയും പ്രതിദിനം 30 ലിറ്റർ വെള്ളമെങ്കിലും ലാഭിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.







