ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. 115 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ചിലർ മറ്റു രാജ്യക്കാരാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇറ്റലി സ്വദേശികളായ 16 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആംബുലൻസുകളും ഹെലിക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ്‌സൈറ്റിലുണ്ട്. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. നൂറിലേറെ പേർ കൂടിനിന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിനു പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കൽ സേവനങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുകയാണെന്നും നഗരവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.







