ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് ഹെൽത്ത് കെയർ ജീവനക്കാർ ശനിയാഴ്ച രാവിലെ മുതൽ പണിമുടക്ക് ആരംഭിക്കും. അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) കരാറിലെത്താൻ ശ്രമം തുടരുകയാണെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട പ്രൊവിൻഷ്യൽ എംപ്ലോയീസ് യൂണിയൻ (AUPE) അറിയിച്ചു. പതിനാറായിരത്തിലധികം ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ സഹായികളെയും പ്രതിനിധീകരിക്കുന്ന AUPE, ഈ ആഴ്ച ആദ്യം പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 8:30 വരെ കരാറിലെത്താൻ യൂണിയനും AHS-നും സമയമുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ, പണിമുടക്കിന് തുടക്കമാകും.
വേതന വർധന, ജീവനക്കാരുടെ കുറവ്, ജോലി സുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ ഉന്നയിക്കുന്നത്. ആൽബർട്ടയിലെ അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി, AUPE അംഗങ്ങൾ അവശ്യ സേവന കരാറിന് വിധേയരാണ്. ആശുപത്രികളിൽ ജീവനക്കാരില്ലാതെ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ഹെൽത്ത് കെയർ ജീവനക്കാർ റൊട്ടേഷൻ അനുസരിച്ചു ആയിരിക്കും പണിമുടക്കുക. 20 മുതൽ 30 ശതമാനം വരെ ജീവനക്കാർ മാത്രമായിരിക്കും ഒരു സമയം പണിമുടക്കുക.
അതേസമയം പണിമുടക്ക് ഉണ്ടായാൽ അതിനെ നേരിടാൻ AHS അടിയന്തര പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. വരും ദിവസങ്ങളിൽ പണിമുടക്ക് ഏതൊക്കെ അവശ്യേതര സേവനങ്ങളെ ബാധിക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.







