അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ടൈലനോൾ പ്രസ്താവന തള്ളി ഹെൽത്ത് കാനഡ. ഗർഭിണികളിലെ ടൈലനോൾ ഉപയോഗം കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകും എന്ന ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെയാണ് ഹെൽത്ത് കാനഡയുടെ പ്രതികരണം. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നും ഗർഭകാലത്ത് നിർദേശിച്ച പ്രകാരം അസിറ്റാമിനോഫെൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്നും ഹെൽത്ത് കാനഡ പ്രസ്താവനയിൽ വ്യക്തമാക്കി.
മരുന്നുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ വിലയിരുത്തലുകൾ അടിസ്ഥാനപ്പെടുത്തിയ നിർദേശങ്ങളാണ് നൽകുന്നതെന്ന് ഹെൽത്ത് കാനഡ കൂട്ടിച്ചേർത്തു. പനി കുറയ്ക്കുന്നതിനും വേദനസംഹാരിയായും യു എസിൽ ഉപയോഗിക്കുന്ന ടൈലനോൾ എന്നറിയപ്പെടുന്ന പാരസെറ്റമോൾ ഉപയോഗം കുട്ടികളിൽ ഓട്ടിസം സാധ്യത വർധിപ്പിക്കുമെന്നായിരുന്നു ട്രംപിൻ്റെ വാദം. അതിനാൽ ഗർഭിണികൾ പാരസെറ്റമോൾ ഉപയോഗം കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ടൈലനോൾ നിർമ്മാതാക്കളായ കെൻവ്യൂ ഇൻകോർപ്പറേറ്റഡ് ട്രംപിൻ്ഖെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. 1950-കൾ മുതൽ നിലവിലുള്ള ഒരു ബ്രാൻഡ് ആയതിനാൽ ട്രംപിൻ്റെ പ്രസ്താവന കമ്പനിയെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.







