യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ ഉത്തരവിലൂടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെ കാനഡയിലെ ടെക് മേഖല ഏറെ പ്രതീക്ഷയിലാണ്. അമേരിക്കൻ നിയന്ത്രണങ്ങൾ കാരണം വിദഗ്ധ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകുമെന്നാണ് അവരുടെ വിലയിരുത്തൽ.
അന്തർദേശീയ ടെക് പ്രതിഭകളെ അമേരിക്കൻ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നതാണ് H-1B വിസ. ടെസ്ല സ്ഥാപകൻ എലോൺ മസ്ക് ഉൾപ്പെടെ അനേകർ പിന്തുണയ്ക്കുന്ന ഈ വിസയ്ക്കാണ് വൈറ്റ് ഹൗസ് ഇപ്പോൾ ഒരു ലക്ഷം അമേരിക്കൻ ഡോളർ അപേക്ഷാഫീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ വൻ ചെലവ് വഹിക്കേണ്ടിവരും.
ഇതിനകം തന്നെ H-1B വിസ നേടുന്നത് എളുപ്പമല്ലെന്ന് വർഷം തോറും യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുണ്ടെന്ന് വെർമോണ്ടിലെ സ്റ്റോവെയിൽ പ്രവർത്തിക്കുന്ന കുടിയേറ്റ അഭിഭാഷക ബെക്കി ഫു വോൺ ട്രാപ്പ് പറഞ്ഞു. അമേരിക്ക വാതിൽ അടയ്ക്കുന്നിടത്തോളം, കാനഡയ്ക്ക് കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുന്നു,” എന്നാണ് അവരുടെ വിലയിരുത്തൽ.







