ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കനേഡിയൻ സർക്കാർ. ഇന്ത്യയിൽ തടവിലുള്ള ലോറെൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ളതാണ് ബിഷ്‌ണോയ് ഗാങ്ങ്. സുരക്ഷാ-ഇൻ്റലിജൻസ് ഏജൻസികളുടെ തെളിവുകളും ശുപാർശകളും അടിസ്ഥാനമാക്കിയാണ് തീരുമാനം കൈക്കൊള്ളുക എന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസങ്കരിയുടെ ഓഫീസ് വ്യക്തമാക്കി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രീമിയർ, ഫെഡറൽ കൺസർവേറ്റീവ്, എൻഡിപി പാർട്ടികൾ, സിഖ് സംഘടനകൾ തുടങ്ങിയവ ബിഷ്ണോയ് സംഘത്തിനെതിരെ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷ്ണോയ് സംഘത്തെ കാനഡ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത അഹമ്മദാബാദ് മിറർ എന്ന ഇന്ത്യൻ വെബ് സൈറ്റാണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത് . പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ദേശീയ സുരക്ഷാ, ഇൻ്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അഹമ്മദാബാദ് മിറർ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്. കാനഡയിൽ നടന്നിട്ടുള്ള ചില കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് RCMP നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിഷ്‌ണോയ് സംഘം ഇന്ത്യാ സർക്കാരിന് വേണ്ടി കാനഡയിൽ രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ ബ്രിജിറ്റ് ഗോവിൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചാൽ അംഗങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും കാനഡയിൽ പ്രവേശനം തടയാനും സർക്കാരിന് സാധിക്കും.







