ഓട്ടവ: കനേഡിയൻ യുവാക്കളിൽ ഭൂരിഭാഗവും ഭീഷണിപ്പെടുത്തലിന് വിധേയരാകുന്നുവെന്നും കുട്ടികളുടെ ദാരിദ്ര്യം വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങാനിരിക്കെയാണ് ഇത്തരത്തിൽ ഒരു പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്.
കനേഡിയൻ യുവാക്കൾക്കിടയിൽ ഭീഷണിപ്പെടുത്തൽ, ദാരിദ്ര്യം, മാനസികരോഗം എന്നിവ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടിലുള്ളത്. കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
12നും 17നും ഇടയിൽ പ്രായമുള്ള കനേഡിയൻ യുവാക്കളിൽ 70 ശതമാനത്തിലധികം പേരും കഴിഞ്ഞ വർഷം പീഡനം അനുഭവിച്ചതായും 2024 അവസാനത്തോടെ 13 ശതമാനത്തിലധികം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായും റൈസിംഗ് കാനഡ റിപ്പോർട്ട് പറയുന്നു. ഭീഷണിപ്പെടുത്തലിൻ്റെ തോത് വർദ്ധിച്ചുവരുന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിൽ ഒന്നെന്ന് റിപ്പോർട്ട് പറയുന്നു, യുവാക്കളിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും ഭീഷണിപ്പെടുത്തൽ അനുഭവിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് കുട്ടികളിൽ ഒരാൾ സൈബർ ഭീഷണി അനുഭവിക്കുന്നു.
സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയവ യുവാക്കൾ ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും റിപ്പാർട്ട് പറയുന്നു. കൂടാതെ, 71 ശതമാനം അധ്യാപകരും പീഡനം തടയാൻ നടപടിയെടുക്കുന്നതായി റിപ്പോർട്ടിലുണ്ട്. എന്നാൽ 25 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ സ്കൂളിലെ അധ്യാപകരുടെ പിന്തുണ ലഭിക്കുന്നുള്ളൂ എന്നും റിപ്പോർട്ട് കണ്ടെത്തി.







