കാനഡയിലുടനീളം സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങൾ കഴിച്ച 52 പേർക്ക് സാൽമൊണല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരിൽ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. സാൽമൊണല്ല അണുബാധ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഏജൻസി വ്യക്തമാക്കി.
ക്യുബെക്കിൽ 39 പേർക്കും, ഒന്റാരിയോയിൽ 9 പേർക്കും, ബീസിയിൽ രണ്ട് പേർക്കും, മാനിറ്റോബയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അണുബാധ സ്ഥിരീകരിച്ചവരിൽ 75 ശതമാനം സ്ത്രീകളാണ്. രണ്ട് വയസ് മുതൽ 89 വയസ് വരെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. ഹബീബി, അൽ മൊഖ്താർ ഫുഡ് സെന്റർ, ദുബായ് എന്നീ ബ്രാൻഡുകളുടെ പിസ്ത ഉൽപ്പന്നങ്ങളാണ് രോഗ ബാധയ്ക്ക് കാരണമായതെന്ന് പിഎച്ച്എസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ, വിൽക്കുകയോ ചെയ്യരുതെന്നും ഇവ കൈവശം ഉള്ളവർ തിരികെ നൽകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







