ഓട്ടവ: കാനഡയിലെ പല പ്രധാന നഗരങ്ങളിലും വാടക കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് അതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 2020 മുതൽ വാടകയും വരുമാനവും തമ്മിലുള്ള അനുപാതം ഗണ്യമായി ഉയരുകയാണ്. അതിനാൽ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലുമപ്പുറമുള്ള നിലയിലാണ് വാടകയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ലഭ്യതയിലെ വർദ്ധനവും കുടിയേറ്റത്തിലെ മാന്ദ്യവും പോലുള്ള ഘടകങ്ങൾ കാരണം പല നഗരങ്ങളിലും വാടക കുറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വാടകക്കാരിലേക്ക് എത്തുന്നില്ലെന്നാണ് ഭവന ഏജൻസികൾ പറയുന്നത്.
കാനഡയിലെ പ്രധാനപ്പെട്ട ഏഴ് ഭവന വിപണികളിൽ നാലെണ്ണത്തിലും രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെൻ്റിൻ്റെ ശരാശരി വാടകയിൽ കുറവ് വന്നിട്ടുണ്ട്. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ മിഡ്-ഇയർ വാടക മാർക്കറ്റ് അപ്‌ഡേറ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 4.9 ശതമാനം ഇടിവോടെ വാൻകൂവറിലാണ് വാടകയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഹാലിഫാക്സിൽ 4.2 ശതമാനവും ടൊറൻ്റോയിൽ 3.7 ശതമാനവും കാൽഗറിയിൽ 3.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി. എന്നാൽ 2024 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ എഡ്മണ്ടണിൽ ശരാശരി വാടക 3.9 ശതമാനവും ഒട്ടാവയിൽ 2.1 ശതമാനവും മോൺട്രിയലിൽ രണ്ട് ശതമാനവും വർദ്ധിച്ചു.
ഒഴിഞ്ഞുകിടക്കുന്ന യൂണിറ്റുകൾ പുതുതായി വാടകയ്ക്ക് എടുക്കാൻ കൂടുതൽ സമയമെടുക്കുന്നതായി വീട്ടുടമസ്ഥർ പറയുന്നു. ടൊറൻ്റോ, വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിൽ പുതുതായി നിർമ്മിച്ച വാടക യൂണിറ്റുകൾക്ക്, കോണ്ടോമിനിയം യൂണിറ്റുകൾ, സിംഗിൾ ഫാമിലി ഹോമുകൾ പോലുള്ള സെക്കൻഡറി വിപണിയിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്.