ആൽബർട്ട: പൊതു പണം ചെലവഴിച്ചുള്ള സെനറ്റർമാരുടെ ആൽബർട്ട യാത്രയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. കഴിഞ്ഞ ജൂലൈയിലാണ് 15 സെനറ്റർമാർ ആൽബർട്ടയിലേക്ക് മൂന്ന് ദിവസത്തെ യാത്ര നടത്തിയത്. ആൽബെർട്ട സെനറ്റർ സ്കോട്ട് ടന്നാസ് ആയിരുന്നു യാത്ര സംഘടിപ്പിച്ചത്. ആൽബർട്ടയെ കൂടുതൽ അടുത്തറിയാൻ സെനറ്റർമാർക്ക് അവസരമൊരുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പല സെനറ്റർമാർക്കും ആൽബർട്ടയെക്കുറിച്ച് അത്ര പരിചയമില്ലായിരുന്നു, ആൽബെർട്ടയിലേക്കുള്ള സന്ദർശനം അവർക്ക് പ്രയോജനകരമാകുമെന്നായിരുന്നു സ്കോട്ട് ടന്നാസ് പറഞ്ഞത്.
ആൽബെർട്ട സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച യാത്രയിൽ കാൽഗറി സ്റ്റാംപീഡിലേക്കുള്ള സന്ദർശനം, ബാൻഫിലെ ടൂറിസം വ്യവസായ മേഖലയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രവിശ്യയിലെ ധാന്യ, ബീഫ് ഫാമുകളുടെ പര്യടനം എന്നിവ ഉൾപ്പെടുത്തിയിരുന്നു. യാത്രയ്ക്കായി ആകെ ചെലവായത് 118,000 ഡോളറാണ്. നികുതിദായകരുടെ പണം ഉപയോഗിച്ചായിരുന്നു ഈ യാത്ര. ഇതേ തുടർന്ന് ചില സെനറ്റർമാർ യാത്രയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഏതെങ്കിലും ഔദ്യോഗിക സെനറ്റ് ജോലികളുമായി ബന്ധപ്പെട്ടായിരുന്നില്ല ഈ യാത്രയെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഒരു അവധിക്കാല യാത്ര പോലെയാണ് തോന്നിയതെന്നും ഇവർ ആരോപിച്ചു. ഇതേ തുടർന്ന് ഇത്തരം യാത്രകൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമുണ്ടോ എന്ന് ഒരു സെനറ്റ് കമ്മിറ്റി ഇപ്പോൾ അവലോകനം ചെയ്ത് വരികയാണ്. ഇത്തരം യാത്രകളുടെ സംഘാടനത്തെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും കമ്മിറ്റിക്ക് ആശങ്കയുണ്ട്. ഈ വിഷയം പഠിക്കാനും മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കാനും ഒരു ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.