കോഴിക്കോട്: വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫയെയാണ്(52) 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലിയാണ് കേസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴയുടെ തീരത്തു വച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാട്ടിയശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് കുട്ടി പിന്നീട് രക്ഷിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷിച്ചത്.