സസ്കാറ്റൂൺ: കാനഡയിലെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ മൂന്നിലൊന്നും കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ മൊത്തം സന്ദർശകരിൽ 33 ശതമാനം അഥവാ 7,12,000 കുട്ടികളാണ് വിശപ്പടക്കാൻ ഫുഡ് ബാങ്കുകളിൽ എത്തുന്നത്. സസ്കാച്ചുവാനിലാണ് കാനഡയിൽ ഏറ്റവും കൂടുതൽ ശിശു ദാരിദ്ര്യം രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പ്രവിശ്യയിലെ 18 വയസ്സിന് താഴെയുള്ള 78,000-ഓളം കുട്ടികൾ, അതായത് ഏകദേശം 27 ശതമാനം പേർ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ദേശീയ ശരാശരിയായ 18.3 ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്.
സസ്കാറ്റൂൺ ഫുഡ് ബാങ്കിന്റെ കണക്കനുസരിച്ച്, അവിടെ വരുന്ന ഭക്ഷണപ്പൊതികൾക്കായുള്ള ആവശ്യങ്ങളിൽ 40 ശതമാനവും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ കണക്കുകളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ലോറി ഒക്കോണർ പറഞ്ഞു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, കുറഞ്ഞ വേതനം, പാർപ്പിട സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് ജനങ്ങളെ ഫുഡ് ബാങ്കുകളിലേക്ക് നയിക്കുന്നത്. വെറും സഹായങ്ങൾ നൽകുന്നതിലുപരി, സിസ്റ്റമാറ്റിക് ആയ മാറ്റങ്ങളിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.
ഈ സാഹചര്യം നേരിടാൻ സസ്കാറ്റൂൺ ഫുഡ് ബാങ്ക് വ്യത്യസ്തമായ ചില പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കുടുംബങ്ങൾക്കായി പോഷകാഹാര ക്ലാസുകളും പാചക പരിശീലന പരിപാടികളും ഇവർ സംഘടിപ്പിക്കുന്നു. കുറഞ്ഞ ചിലവിൽ എങ്ങനെയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാം എന്നും, ഫുഡ് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം എങ്ങനെ പാകം ചെയ്യാമെന്നും ഇവിടെ പഠിപ്പിക്കുന്നു. കുട്ടികളിലെ ഭക്ഷണശീലങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും, പട്ടിണി മൂലം അവരുടെ മാനസികാരോഗ്യത്തിനുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിനും ഇത്തരം ക്ലാസുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.







