ടൊറന്റോ: 2026 ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കാനഡ. രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കായിക മാമാങ്കമാണ് നടക്കുന്നത്. ടൊറന്റോയും വാൻകുവറും ലോകകപ്പ് വേദിയാവുകയാണ്. 13 ഓളം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മത്സരം കാണാൻ ലക്ഷകണക്കിന് ആളുകളാണ് കനേഡിയൻ നഗരങ്ങളിലേക്ക് ഒഴുകിയെത്തുക. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവടങ്ങളിലെ ആതിഥേയ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രക്രിയ ഫിഫ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കാൻ ആരംഭിച്ചിട്ടില്ല. വൊളന്റിയർമാരെ നിയമിക്കുന്നതായി ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്.
താൽപ്പര്യമുള്ളവർക്ക് ഫിഫ വെബ്‌സൈറ്റിലെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ബേസിക് കോൺടാക്റ്റ് ഇൻഫർമേഷൻ ഫോം പൂരിപ്പിക്കുകയും ചെയ്യാം. ഈ വർഷം ഓഗസ്റ്റ് മുതൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങും. വോളന്റിയർ റിക്രൂട്ട്‌മെന്റ് ഇവന്റുകൾ ഈ ഫാൾ സീസണിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർണ വിവരങ്ങൾ ലഭ്യമാകും. ഇതിലൂടെ തെരഞ്ഞെടുക്കുന്ന വൊളന്റിയർമാർക്ക് സ്പ്രിംഗ് സീസണിൽ ഏപ്രിൽ മുതൽ ജൂൺ വരെ പരിശീലനം നൽകുമെന്ന് ഫിഫ വെബ്‌സൈറ്റിൽ പറയുന്നു.
നിലവിൽ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വൊളന്റിയർ തസ്തികകയിലേക്ക് അപേക്ഷിക്കാം. എങ്കിലും 17 വയസ്സും 11 മാസവും പ്രായമുള്ളവർക്കും അപേക്ഷിക്കാമെന്ന് അധികൃതർ പറയുന്നു. അപേക്ഷ സമർപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക് കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഫിഫ വൊളന്റിയർ ഇൻസ്റ്റഗ്രാം അക്കൗണ്ട് സന്ദർശിക്കാം. 2026 ജൂൺ 11 മുതൽ ജൂലൈ 13 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.