ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച ചാവേർ വാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം മായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. 19 സാധാരണക്കാർക്കും പരുക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു വീണു. ഇതിൽ 6 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തിയ 2021നുശേഷം പാക്കിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ കുത്തനെ കൂടിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമായി ഈ വർഷം ഇതുവരെ 290 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.