വാൽപ്പാറ: വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10നായിരുന്നു ആക്രമണം. ചന്ദ്രൻ ഉൾപ്പടെ നാല് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7,492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഏറെയുണ്ട്.
കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേയാണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണി എൽദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എൽദോസിനെ ആന മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നിൽക്കുന്നത് എൽദോസ് കണ്ടിരുന്നില്ല. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.