ഓട്ടവ: യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ചുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജി. 2017-ലെ സ്വതന്ത്ര വ്യാപാര കരാറിനുശേഷം 65% വളർച്ച കൈവരിച്ച വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയ്ക്കുമേൽ യുഎസ് താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി ക്രിട്ടിക്കൽ മിനറൽസിനെയും ചെറുകിട ബിസിനസുകളെയും
മേരി എൻജി എടുത്തുകാട്ടി. അതേസമയം, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ, ഊർജ്ജ പരിവർത്തനത്തിനായി കൊബാൾട്ട്, ലിഥിയം, നിക്കൽ തുടങ്ങിയ ലോഹങ്ങൾ സുരക്ഷിതമാക്കാൻ യൂറോപ്യൻ യൂണിയനും തല്പരരാണ്. ഈ വർഷത്തോടെ യുഎസ് ഇതര കയറ്റുമതി 50% വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കാനഡയെന്നും മേരി എൻജി ചൂണ്ടിക്കാട്ടി.
വ്യാപാര കരാറുകൾ സജീവമാകാനുള്ള പ്രവർത്തനങ്ങൾ കാനഡ നടത്തിവരികയാണ്. അടുത്തിടെ ഇന്തോനേഷ്യയുമായും ഇക്വഡോറുമായും കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇപ്പോൾ രാജ്യം ഇന്തോ-പസഫിക് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തയാഴ്ച ഓസ്‌ട്രേലിയ, സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലേക്ക് ഇരുനൂറിലധികം വ്യാപാരങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു സംഘത്തെ നയിക്കാൻ പദ്ധതിയിടുന്നതായും മേരി എൻജി പറഞ്ഞു. ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മറുപടിയായി, നിയമങ്ങളെ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ ലോക വ്യാപാര സംഘടനയിൽ വാഷിങ്ടണിനെ വെല്ലുവിളിക്കാനുള്ള കാനഡയുടെ സന്നദ്ധതയും മേരി എൻജി ഊന്നിപ്പറഞ്ഞു.