ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാരുടെ എണ്ണം കുറയുന്നതായി സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ മൂന്ന് പേരും വരും വർഷം അമേരിക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്ന് നറേറ്റീവ് റിസർച്ച് നടത്തിയ സർവേയിൽ പറയുന്നു. ഏകദേശം 40% അറ്റ്‌ലാൻ്റിക് കാനഡക്കാരും 30% കാനഡക്കാരും യുഎസിലേക്കുള്ള തങ്ങളുടെ യാത്ര കുറയ്ക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചു.
2024 ഡിസംബർ 10 നും 12 നും ഇടയിൽ ആയിരത്തി ഇരുനൂറിലധികം ആളുകളിൽ നിന്ന് ഓൺലൈൻ വഴിയാണ് അഭിപ്രായങ്ങൾ ശേഖരിച്ചത്. 55 വയസ്സിനു മുകളിലുള്ള കാനഡക്കാർ യു എസ് യാത്ര ചെയ്യാനുള്ള സാധ്യത കുറവാണെന്നും സ്ത്രീകളേക്കാൾ പുരുഷന്മാരാണ് യാത്ര തുടരുന്നതെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡൻ്റ് സ്ഥാന മാറ്റം തങ്ങളെ ബാധിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, സ്ത്രീകളുടെ അവകാശങ്ങളെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം ചിലർ യുഎസിനെ തിരഞ്ഞെടുക്കാൻ മടിക്കുന്നു. നയപരമായ വ്യത്യാസം, സാമ്പത്തിക പ്രത്യാഘാതങ്ങൾ, യുഎസിലേക്കുള്ള യാത്രാച്ചിലവ് എന്നിവയും യാത്രാ പദ്ധതികളിലെ ഇടിവിന് കാരണമായി പറയുന്നു.