രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ. രാജ്‌കോട്ട്, നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ ആറ് പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത സഞ്ജു ജോഫ്ര ആർച്ചറുടെ ഷോർട്ട് ബോളിൽ മിഡ് ഓഫിൽ ആദിൽ റഷീദിന് ക്യാച്ച് നൽകുകയായിരുന്നു. മൂന്ന് മത്സരങ്ങളിലും ആർച്ചർക്ക് വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിന് പിന്നാലെ അഭിഷേക് ശർമ (24), സൂര്യകുമാർ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി പവർ പ്ലേ പിന്നിടുമ്പോൾ മൂന്നിന് 51 എന്ന നിലയിലാണ് ഇന്ത്യ. തിലക് വർമ (5), ഹാർദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിൽ.
സഞ്ജു മൂന്നാം ഓവറിൽ മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറിലാണ് അഭിഷേക് മടങ്ങുന്നത്. മികച്ച തുടക്കം മുതലാക്കാൻ അഭിഷേകിന് സാധിച്ചില്ല. 14 പന്തുകൾ നേരിട്ട താരം അഞ്ച് ബൗണ്ടറി നേടിയിരുന്നു. ബ്രൈഡൺ കാർസെയുടെ പന്തിൽ ആർച്ചറുടെ തകർപ്പൻ ക്യാച്ച്. സൂര്യകുമാറിനും അധികം അയുസുണ്ടായിരുന്നില്ല. മാർക്ക് വുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സാൾട്ടിന് ക്യാച്ച് നൽകിയാണ് താരം മടങ്ങുന്നത്. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. 9 വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. ബെൻ ഡക്കറ്റ് (28 പന്തിൽ 51), ലിയാം ലിവിംഗ്സ്റ്റൺ (24 പന്തിൽ 43) എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.
രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിലിപ്പ് സാൾട്ട്, ഹാർദിക് പാണ്ഡ്യയുടെ പന്തിൽ അഭിഷേക് ശർമയ്ക്ക് ക്യാച്ച് നൽകി. പിന്നീട് ഡക്കറ്റ് – ജോസ് ബട്‌ലർ (24) സഖ്യം 76 റൺസ് കൂട്ടിചേർത്തു. ഇംഗ്ലണ്ട് കൂറ്റൻ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിക്കെയാണ് വരുൺ ബ്രേക്ക് ത്രൂ ആയി വരുന്നത്. വരുണിന്റെ പന്തിൽ സഞ്ജുവിന്റെ ഗംഭീര ക്യാച്ച്. തുടർന്നെല്ലാം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. തൊട്ടുപിന്നാലെ ഡക്കറ്റിനെ അക്‌സർ മടക്കി. ഇംഗ്ലണ്ടിന്റെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
ഹാരി ബ്രൂക്ക് (8), ജാമി സ്മിത്ത് (6), ജാമി ഓവർട്ടോൺ (0), ബ്രൈഡൺ കാർസെ (3), ജോഫ്ര ആർച്ചർ (0) എന്നിവർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല. ആദിൽ റഷീദ് (10), മാർക്ക് വുഡ് (10) പുറത്താവാതെ നിന്നു. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് വരുൺ അഞ്ച് വിക്കറ്റെടുത്തത്. തിരിച്ചുവരവിൽ ഷമി മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങി. വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചില്ല.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അർഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. ഇംഗ്ലണ്ട് ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി.