വയനാട്: മാനന്തവാടിയിൽ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം. അധികൃതർ പറഞ്ഞതനുസരിച്ച് ഏറെ നേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോറിക്ഷ വിളിച്ചത്. ഒരു വഴിയുമില്ലാത്തതിനാലാണ് മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നത്. രാത്രി 8 മണിയ്ക്ക് മരണം സംഭവിച്ചതിന് ശേഷം രാവിലെയായിട്ടും ആംബുലൻസ് ലഭ്യമായില്ലെന്നും കുടുംബം പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നിലവിൽ മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.
സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ ട്രൈബൽ വകുപ്പ് പണം നൽകാറില്ലന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വരാറില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ആംബുലൻസുകൾ ഇല്ലെന്ന പരാതി മന്ത്രിക്കും കളക്ടർക്കും നൽകാനൊരുങ്ങുകയാണ് എടവക പഞ്ചായത്ത്.