തലശ്ശേരി: ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാൻ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബി.ആർ. അംബേദ്കർ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കർ സമ്മേളനം’ സംസ്ഥാനതലത്തിൽ കോൺഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ അംബേദ്ക്കർ വിരുദ്ധ പരാമർശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാർ രാഹുൽ ഗാന്ധിക്കെതിരെ പരാതി കൊടുത്തു.രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാനാണ് കൂറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാൽ തകർക്കാൻ കഴിയുന്ന വ്യക്തിത്വമല്ല രാഹുൽ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയർന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് കെ.സുധാകരൻ പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും ഐക്യം സാധ്യമാക്കാനും സ്‌നേഹത്തിന്റെ സന്ദേശവുമായി തെരുവുകളിലൂടെ 4000 ലധികം കി.മീറ്റർ കാൽനാടയായി സഞ്ചരിച്ച നേതാവാണ് രാഹുൽ ഗാന്ധി. വ്യത്യസ്ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തേയും സംസ്‌കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സംഘപരിവാർ ഇന്ത്യൻ ഭരണഘടനയെക്കാൾ പ്രാധാന്യം നൽകുന്നത് മനുസ്മൃതിക്കാണ്. അതിനാലാണ് ബി.ആർ അംബേദ്കറെ അധിക്ഷേപിക്കാൻ ബിജെപി തയ്യാറായത്.അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമാണ്.
ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല.ബി.ആർ.അംബേദ്കർക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുക്കാനാണ് മോദി സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ തന്റേടത്തോടെ നേരിടും.അംബേദ്കറെയും ഇന്ത്യൻ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.