ചെറിയ കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വഴക്ക് കൂടാതെ ഓരോ ദിവസവും കഴിച്ച് കൂട്ടാൻ മാതാപിതാക്കൾ ഏറെ പാടുപെടുന്നു. അപ്പോഴും എന്തെങ്കിലും നിസാര കാര്യത്തിന് വാശിപിടിച്ച് കരയുകയാകും കുട്ടികൾ. കുട്ടികളെ വാശി കൂടുമ്പോൾ മാതാപിതാക്കളും ദേഷ്യപ്പെടുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കാത്തതിന് മറ്റ് ചിലപ്പോൾ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ വാങ്ങിക്കൊടുക്കാത്തതിന് അങ്ങനെ കുട്ടികളുടെ വാശിക്ക് പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ല. പഠിക്കുന്ന കുട്ടികളാണെങ്കിൽ അത് പലപ്പോഴും പഠനവുമായി ബന്ധപ്പെട്ടോ ഹോം വർക്കിനെ ചൊല്ലിയോയുള്ള പ്രശ്നങ്ങളുമായിരിക്കും.
ചൈനയിൽ അത്തരത്തിൽ ഹോം വർക്ക് ചെയ്യാൻ നിർബന്ധിച്ച അച്ഛന്, മകൻ കൊടുത്തത് എട്ടിൻറെ പണി. മദ്ധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പത്ത് വയസുകാരനായ മകൻ ഹോം വർക്ക് ചെയ്യാതെ കളിച്ച് നടക്കുന്നത് കണ്ട അച്ഛൻ, വിളിച്ച് ശാസിച്ചു. ഹോം വർക്ക് ചെയ്യാൻ നിർബന്ധിച്ചു. അച്ഛൻറെ വഴക്ക് പറച്ചിൽ സഹിക്കാതെയായപ്പോൾ മകൻ വീട്ടിൽ നിന്നും ഇറങ്ങി അടുത്തള്ള ഒരു കടയിൽ നിന്നും പോലീസിന് ഫോൺ ചെയ്ത്, വീട്ടിൽ അച്ഛൻ മയക്കുമരുന്നായ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തിരികെ വീട്ടിലെത്തിയ കുട്ടി ഒന്നും അറിയാത്തത് പോലെ പെരുമാറി. അല്പ സമയത്തിന് ശേഷം വീട്ടിലേക്ക് പോലീസെത്തി.
അപ്രതീക്ഷിതമായി പോലീസിനെ കണ്ട് വീട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് വീട്ടിൽ ഓപ്പിയും സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെന്ന് പോലീസുകാർ പറയുന്നത്. പിന്നാലെ വീട്ടിൽ നടന്ന പരിശോധനയിൽ ഉണങ്ങിയ ഓപ്പിയത്തിൻറെ എട്ട് തൊണ്ടുകൾ പോലീസ് കണ്ടെടുത്തു. ചൈനയിൽ ലഹരിക്കായി ഓപ്പിയം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. താൻ മരുന്നിന് വേണ്ടിയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന് കുട്ടിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞ് നോക്കിയെങ്കിലും പോലീസിന് അത് വിശ്വസനീയമായി തോന്നിയില്ല. അവർ അദ്ദേഹത്തെ ലഹരി വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. അതേസമയം കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പോലീസ് കുട്ടിയുടെയോ അച്ഛൻറെയോ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.