വാഷിങ്ടൺ: ട്രാൻസ്‌ജെൻഡറുകൾക്കെതിരേ അടുത്ത നീക്കവുമായി ട്രംപ് രംഗത്തെത്തി. വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും” ട്രംപ് പറഞ്ഞു.